ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. നിലവിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ അപേക്ഷ സുപ്രീംകോടതി റജിസ്റ്ററി സ്വീകരിച്ചില്ല.
സുപ്രീംകോടതി റജിസ്ട്രിയെയോ വിചാരണ കോടതിയെയോ സമീപിക്കണമെന്ന് നിർദ്ദേശിച്ച സുപ്രീംകോടതി ഹർജി പരിഗണിക്കാൻ ആവില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കെജ്രിവാൾ രജിസ്ട്രിയെ സമീപിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ ഉള്ളതിനാൽ ഒരാഴ്ചത്തേക്ക് കൂടി തന്റെ ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പക്ഷേ സുപ്രീംകോടതി റജിസ്റ്ററി സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
നിലവിൽ ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് അംഗീകരിക്കാത്തതിനാൽ സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ഇതുവരെയും അരവിന്ദ് കെജ്രിവാൾ വിചാരണ കോടതിയെ സമീപിച്ചിരുന്നില്ല. ഇടക്കാല ജാമ്യം അനുവദിച്ചപ്പോൾ തന്നെ ജൂൺ രണ്ടിന് ജയിലിൽ തിരിച്ചെത്തണമെന്നും സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സുപ്രീംകോടതി റജിസ്റ്ററി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നതിന് വിസമ്മതിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടക്കാല ജാമ്യം ലഭിച്ച അരവിന്ദ് കേജ്രിവാൾ നിലവിൽ പുറത്താണ് ഉള്ളത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ജൂൺ രണ്ടിന് അദ്ദേഹത്തിന് തിഹാർ ജയിലിൽ തിരികെ പ്രവേശിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക