പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 വിദ്യാർത്ഥികൾക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നും കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികൾ നിർണായകമാണെന്നും സിബിഐ കോടതിയിൽ വാദിച്ചെങ്കിലും സിബിഐയുടെ വാദം തള്ളിയ ജസ്റ്റിസ് സി എസ് ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. പ്രതികളോട് പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും വയനാട് ജില്ലയിൽ കേസ് അവസാനിക്കുന്നതുവരെ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടുണ്ട് എന്നും താങ്കളുടെ കസ്റ്റഡി തുടർന്നും ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യ അപേക്ഷ സമർപ്പിച്ചിരുന്നത്. വിദ്യാർത്ഥികൾ ആണെന്നും തുടർപഠനത്തിന് അവസരം ഒരുക്കണമെന്നും ജാമ്യ അപേക്ഷയിൽ ആവശ്യപ്പെട്ട പ്രതികൾ സിദ്ധാർത്ഥന്റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും നിഷേധിച്ചിരുന്നു.
ആത്മഹത്യാപ്രേരണ, റാഗിംഗ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ പോലീസിന്റെയും സിബിഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകുകയും സാക്ഷി മൊഴികൾ ഉൾപ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. വെറ്റിനറി സർവകലാശാല ഹോസ്റ്റലിലെ കുളിമുറിയിൽ 2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരസ്യ വിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത് എന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. പ്രതികൾ സമർപ്പിച്ച ജാമ്യ അപേക്ഷയെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർണ മാതാവ് ഷീബ എതിർത്തിരുന്നു. കൽപ്പറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെത്തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
സിദ്ധാർത്ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല എന്നും സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർന്ന സിദ്ധാർത്ഥന്റെ മാതാവ് ഷീബ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക