ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ട ജനതാദൾ എംപി പ്രജ്വൽ രേവണ്ണ ഒളിവു ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്തത് വനിതാ പോലീസ് ഉദ്യോഗസ്ഥർ. ഇന്നു പുലർച്ചെ 12:48 ന് ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നും പുറപ്പെട്ട ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോൾ പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വനിത പോലീസ് ഉദ്യോഗസ്ഥരാണ്.
ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ട പ്രജ്വൽ രേവണ്ണ 34 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം ഇന്ന് പുലർച്ചെയാണ് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. ഐപിഎസ്സുകാരായ സുമൻ ഡി പെന്നെക്കർ, സീമ ലഡ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത്. പ്രജ്വലിന്റെ കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കെതിരെ ആയിരുന്നെന്നും സ്ത്രീകളുടെ അധികാരം അറിയിക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിട്ടതെന്നും പ്രജ്വലിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയതും ചോദ്യം ചെയ്യുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് എന്നും കർണാടക ആഭ്യന്തര മന്ത്രി അറിയിച്ചു.
പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ പ്രജ്വല് നശിപ്പിച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളിൽനിന്ന് രണ്ട് ഫോണുകൾ പിടിച്ചെടുത്തു എങ്കിലും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചവയല്ല ഈ രണ്ടു ഫോണുകളും എന്നാണ് വിവരം. ദൃശ്യങ്ങൾ പകർത്താൻ പ്രജ്വൽ ഉപയോഗിച്ച ഫോണുകൾ നശിപ്പിച്ചെന്ന് തെളിയുന്ന പക്ഷം കേസെടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 26നാണ് സ്വയം ചിത്രീകരിച്ച 3000 ത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത്. സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും 60 വയസ്സ് പിന്നിട്ട വീട്ടുജോലിക്കാരും മുതൽ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടക്കം 200 ഓളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2,976 ലൈംഗിക വീഡിയോ ക്ലിപ്പുകൾ ആണ് പ്രജ്വൽ രേവണ്ണയുടെതായി ഇതുവരെ പുറത്തുവന്നത്. ഇന്റർപോൾ ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ നേരിട്ട് വിമാനത്തിൽ നിന്ന് പിടികൂടിയ പ്രജ്വലിനെ വിഐപി ഗേറ്റിലൂടെയാണ് പുറത്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക