കൊൽക്കത്ത: ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം ഉടലെടുത്തു. വോട്ടിങ് യന്ത്രങ്ങള്‍ നശിപ്പിച്ചതായി പരാതി ഉയരുന്നു. വിവിപാറ്റുകള്‍ ഉൾപ്പടെയുള്ളവ വെള്ളത്തില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തി. വോട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് വോട്ടിങ് യന്ത്രങ്ങള്‍ കുളത്തില്‍ എറിഞ്ഞതെന്നാണ് പുറത്തുവരുന്നവിവരം. എന്നാല്‍, ഇത് കാരണം വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ജയ്നഗര്‍ ലോക്സഭാ മണ്ഡലത്തിലെ കുല്‍തയ് എന്ന പ്രദേശത്തെ 40, 41 നമ്പര്‍ ബൂത്തുകളിലാണ് പ്രശ്നമുണ്ടായത്. വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ബഹളമുണ്ടാക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ അക്രമികള്‍ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തില്‍ എറിയുകയായിരുന്നു.
എന്നാല്‍, ബൂത്തുകളില്‍ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികള്‍ കുളത്തില്‍ എറിഞ്ഞതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും വരുന്ന ഔദ്യോഗിക വിശദീകരണം. ബൂത്തില്‍ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തില്‍ എറിഞ്ഞത്. അതിനാൽ ഈ രണ്ട് ബൂത്തുകളിലും വോട്ടിങ് നടക്കുന്നതിന് നിലവില്‍ പ്രശ്നങ്ങളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ആദ്യ മണിക്കൂറുകളില്‍ പശ്ചിമബംഗാളില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക