ബൈദരാബാദ്: സ്കൂൾ കോമ്പൗണ്ടിനുള്ളിലും പരിസരത്തും യൂണിഫോം വില്ക്കുന്നതില് നിന്ന് മാനേജ്മെന്റുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. സംഭവം ഹൈദരാബാദിലാണ്. കുട്ടികള്‍കൾക്ക് വേണ്ടിയുള്ള യൂണിഫോം, ഷൂസ്, ബെൽറ്റ് തുടങ്ങിയവ വില്‍ക്കുന്നതാണ് തടഞ്ഞത്. വ്യാപാരികളുടെയടക്കം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) നഗരത്തിലെ വിദ്യാഭ്യാസ ഓഫീസർമാരോട് സ്വകാര്യ സ്കൂളുകൾ സ്കൂളിൽ യൂണിഫോമുകളും ഷൂകളും മറ്റ് സൗകര്യങ്ങളും വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വെള്ളിയാഴ്ച നിർദ്ദേശിക്കുകയായിരുന്നു.
2024-25 അധ്യയന വർഷത്തേക്ക് വേണ്ട പർച്ചേസുകൾ എല്ലാം സ്വകാര്യ സ്കൂളുകളിൽ ചേരുന്ന നിരവധി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇതിനോടകം നടത്തി കഴിഞ്ഞുവെന്നാണ് വസ്തുത. ഒരു സ്വകാര്യ സ്കൂൾ മാനേജ്മെൻ്റും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഹൈദരാബാദ് ഡിഇഒ എല്ലാ ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂളുകളുടെ ഡെപ്യൂട്ടി ഇൻസ്പെക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം വിൽപന നിരീക്ഷിക്കുന്നതിനും തടയാനും വേണ്ടി മണ്ഡലതല കമ്മിറ്റികൾ രൂപീകരിക്കാനും നിർദേശിച്ചു. സ്കൂളുകള്‍ ഇവയുടെ വില്‍പ്പന തുടര്‍ന്നാല്‍ അത് ഡിഇഒയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. എന്നാല്‍, ഇപ്പോൾ രക്ഷിതാക്കളെ ഒരു ഓൺലൈൻ പോർട്ടലിൽ നിന്ന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സ്കൂളുകള്‍ പ്രേരിപ്പിക്കുന്നുവെന്ന് പരാതികൾ വരുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലെ അനിയന്ത്രിതമായ ഫീസ് വർധനയ്ക്ക് തടയിടാൻ പരാതികൾ കൊടുത്തിട്ടും തെലങ്കാന സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക