ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ ഗൗതം ഗംഭീര്‍ സമ്മതം അറിയിച്ചെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുന്നതോടെ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകും. നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകനാണ് ഗംഭീര്‍. ഈ റോളില്‍ തുടര്‍ന്നുകൊണ്ടാകും ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് ഇന്ത്യന്‍ മുന്‍ താരം എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോര്ട്ടുണ്ടായിരുന്നുണ്ട്. ഇന്ത്യൻ പരിശീലകരില്‍ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് സൂചന.
ബിസിസിഐയും ഗൗതം ഗംഭീറും തമ്മില്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിശീലകനായി ഗംഭീര്‍ വരണമെന്നായിരുന്നു ബിസിസിഐ നിലപാടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ഗംഭീര്‍ പരിശീലകന്റെ റോള്‍ ചെയ്തിട്ടില്ല. എങ്കിലും ഐപിഎല്ലില്‍ ലഖ്നൗവിന്റെയും കൊല്‍ക്കത്തയുടെയും ഉപദേശകനായിരുന്നു.
ട്വന്റി 20 ലോകപ്പിന് ശേഷം ഇന്ത്യയ്ക്ക് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ്. സിംബാബ്വെയ്ക്കെതിരായ ഈ പരമ്പര ജൂലൈ ആറിന് ആരംഭിക്കും. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത് ഈ പരമ്പരയോടെയാകുമെന്നാണ് സൂചന.
പരിശീലകനെന്ന നിലയില്‍ പേരെടുത്ത വ്യക്തിത്വമാണ് ഗംഭീര്‍. കൊല്‍ക്കത്തയെ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു. ഇക്കാര്യങ്ങളെല്ലാം ഗംഭീറിന് അനുകൂലമാണ്.
രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും. ദ്രാവിഡിന്റെ പിന്‍ഗാമിയായി ലക്ഷമണെ ആയിരുന്നു ബിസിസിഐ ആദ്യം സമീപിച്ചതെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി തുടരാനാണ് താല്പര്യമെന്ന് ലക്ഷമണ് വ്യക്തമാക്കുകയായിരുന്നു. ഇന്ത്യന്‍ പരിശീലകനായി അപേക്ഷ സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ. അനുവദിച്ച സമയപരിധി അവസാനിച്ചു. മേയ് 27 ആയിരുന്നു അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക