ലഖ്നൗ: ഉത്തരേന്ത്യയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ മരണസംഖ്യ വർധിക്കുന്നു. ഏഴാം ഘട്ട തെരഞ്ഞെടുപ്പിനിടെ 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഉത്തർപ്രദേശിൽ മാത്രം അത്യുഷ്ണത്തിൽ മരിച്ചത് . യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. മരിച്ചവരിൽ സുരക്ഷാ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഉണ്ട്.
ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സികന്ദർപൂർ ബൂത്തിൽ ഒരു വോട്ടറും കടുത്ത ചൂട് കാരണം മരിച്ചു. റാം ബദാൻ ചൗഹാനാണ് വോട്ട് രേഖപ്പെടുത്താൻ കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ജില്ലാ മജിസ്ട്രേറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജില്ലാ അഡ്മിനിസ്ട്രേഷൻ നൽകും.
ലക്നൗവിൽ ഇലക്ടറൽ വോട്ടിങ് മെഷീന് കാവൽ നിന്ന് പൊലീസ് കോൺസ്റ്റബിളും ഉഷ്ണതരംഗത്തിൽ മരണപ്പെട്ടു. എല്ലാ പോളിങ് ബൂത്തിലും കൂളറുകളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നതായാണ് അധികൃതർ പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അധികൃതർ പ്രതികരണം നടത്തി. ഉത്തർപ്രദേശിൽ 13 ലോക്സഭാ മണ്ഡലങ്ങളിലാണ് ഏഴാം ഘട്ട വോട്ടിങ് നടന്നത്. തിരഞ്ഞെടുപ്പ് ജോലിക്കായി 1,08,349 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏഴാം ഘട്ടത്തിൽ നിയോഗിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക