ന്യൂഡൽഹി: മറ്റന്നാൾ വോട്ടെണ്ണൽ നടക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ യോഗം വിളിച്ച് ചേർത്ത് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും. രാവിലെ 11 മണിക്ക് ഓൺലൈൻ യോഗമാണ് നടക്കുക. അതിന് ശേഷം രാജ്യത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും യോഗം ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓൺലൈനായാണ് ഈ യോഗവും.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം ഇൻഡ്യ മുന്നണിക്ക് നിരാശയാണ് നൽകുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുകയാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചനം നടത്തുന്നു. ഇന്‍ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ് തള്ളുകയാണ്. 295 സീറ്റിലധികം ഇന്‍ഡ്യ സഖ്യം നേടുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് പങ്കുവെക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെ ഇന്നലെ എക്സിലൂടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. അനീതിക്ക് പുറത്ത് നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.
എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുകയാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353-368), ഡൈനിക് ഭാസ്കര്‍ (281-350), ന്യൂസ് നാഷണ്‍ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക