കൊച്ചി: വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിന് സംസ്ഥാനത്ത് തുടക്കമായി. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് സമ്മാനമായി ബാഗുകളും കുടകളും നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയതായി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾക്കായി പലവിധ സൗകര്യങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാഠപുസ്തകങ്ങളും യൂനിഫോമുകളും ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ ഹൈടെക്കാക്കി മാറ്റി. റോബോട്ടിക് കിറ്റുകൾ ഉറപ്പാക്കും. ഇവയെല്ലാം ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്ന് പിണറായി വിജയൻ ആശംസിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാറുന്ന കാലത്തേ നേരിടാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് 2016 ൽ പൊതു വിദ്യാഭ്യാസ സംരക്ഷണം യജ്ഞം ആരംഭിച്ചത്. അത് പൊതു വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ സൃഷ്ട്ടിച്ചു.
കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്റെയും ഉത്തരവാദിത്തമായി മാറി. പരീക്ഷാ നടത്തിപ്പ് ഉൾപ്പടെ പൊതു സമൂഹം ഏറ്റെടുത്തത് കൊവിഡ് കാലത്ത് കണ്ടു. നീതി അയോഗ് റിപ്പോർട്ടിൽ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക