തിരുവനന്തപുരം: കാറിനുള്ളിൽ സജ്ജീകരിച്ച സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയിൽ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് പ്രതികരിച്ചു. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാന്‍ വരാത്തവിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളും. പണമുള്ളവന് കാറില്‍ സ്വിമ്മിങ് പൂള് പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള് പണിയണം. ഭ്രാന്തന്മാര് സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന് റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തു.
സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്നും ആർടിഒക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ആർടിഒ ശിക്ഷാ നടപടികളെ പരിഹസിച്ച് സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡി തീരുമാനം. പ്രോസീക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനാണ് ആർടിഒ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക