പണപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ ആർബിഐ ഇത്തവണ പലിശ നിരക്ക് താഴ്ത്തില്ല എന്ന് സൂചന. പുതിയ പലിശ നിരക്ക് തീരുമാനിക്കുന്നതിനുള്ള റിസർവ് ബാങ്ക് അവലോകന യോഗം ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ഇന്നലെ മുതൽ ഏഴാം തീയതി വരെയാണ് നടക്കുന്നത്.
ജൂൺ ഏഴിന് പുതിയ വായ്പാ നയം പ്രഖ്യാപിക്കും. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന റിപ്പോ നിരക്ക്, 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഭവന വാഹന വായ്പാ പലിശ നിരക്കിലും വ്യത്യാസമുണ്ടാകില്ല.
അവസാനമായി പലിശ നിരക്കിൽ മാറ്റം വരുത്തിയത് 2023 ഫെബ്രുവരിയിലാണ്. റിപ്പോ നിരക്ക് അന്ന് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു. പലിശ നിരക്കിൽ ജൂൺ 7 ന് മാറ്റമില്ലെങ്കിൽ, ഇത് തുടർച്ചയായ എട്ടാം തവണയാണ് ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്താതെയുള്ള വായ്പാ നയം പ്രഖ്യാപിക്കുന്നത്.
അതിനുമുമ്പ്, 2022 മെയ് മുതൽ ആർബിഐ തുടർച്ചയായി റിപ്പോ നിരക്ക് 2.50 ശതമാനം ഉയർത്തിയിരുന്നു. പുതിയ സാമ്പത്തിക വർഷം തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണിത്.
പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിൽ താഴെയാണെങ്കിലും ഈ നിലക്ക് സുരക്ഷിതമല്ല. കൂടാതെ പച്ചക്കറി വിലയെ രാജ്യത്തനുഭവപ്പെട്ട കനത്ത ചൂട് തരംഗം ബാധിച്ചു. സാധാരണ മൺസൂൺ ആണ് ഇത്തവണ പ്രവചിച്ചിട്ടുള്ളത് എങ്കിലും, മഴ ലഭ്യത എങ്ങനെ പുരോഗമിക്കുന്നുവെന്ന് നിരീക്ഷിക്കേണ്ടതുണ്ട്. ഇവയെല്ലാം പലിശനിരക്കിനെ സ്വാധീനിക്കും. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തുന്നത് വരെ റിസർവ് ബാങ്ക് കാര്യമായ പലിശ ഇളവ് നൽകുന്നതിനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക