ലൈംഗിക പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. പ്രജ്വലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ബംഗളൂരു പ്രത്യേക കോടതി കസ്റ്റഡി കാലാവധി ജൂൺ 10 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെ എബി വാജ്പേയി മെഡിക്കൽ കോളേജിൽ 4 മണിക്കൂർ നീണ്ട പരിശോധനകൾക്ക് വിധേയനാക്കിയ പ്രജ്വൽ രേവണ്ണയുടെ ശാരീരിക മാനസിക നിലയെ സംബന്ധിച്ച് എസ് ഐ ടി സംഘം റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എസ് ഐ ടി സംഘം പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയെ കണ്ടെത്തുന്നതിനായി ശ്രമിച്ചിരുന്നുവെങ്കിലും ഫലം ലഭിച്ചില്ല.
വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണ എംഎൽഎക്കൊപ്പം മാതാവ് ഭവാനിയും മുഖ്യപങ്ക് വഹിച്ചതായി പോലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഭവാനി സമർപ്പിച്ച അപേക്ഷ മെയ് 31ന് ബംഗളൂരു മജിസ്ട്രേറ്റ് കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യുന്നതിനായി ഇവർക്കായുള്ള തിരച്ചിൽ എസ് ഐ ടി സംഘം വ്യാപകമാക്കിയത്. ഇതേ കേസിൽ അറസ്റ്റ് ചെയ്ത എച്ച് ഡി രേവണ്ണ നിലവിൽ ജാമ്യത്തിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക