കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.
പരുമലയിൽ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹത ആരോപിക്കുകയാണ് യുവാവിന്റെ ബന്ധുക്കൾ. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെൽമെറ്റ് വെച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ഏറ്റ ഗുരുതര പരിക്കും സംശയമുളവാക്കുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
പുലര്‍ച്ചെ നടക്കാനിറങ്ങിയ ആളുകളാണ് ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കാണുന്നത്. സമീപത്തു പരിശോധന നടത്തിയപ്പോള്‍ ഓടയില്‍ വിഷ്ണുവിന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാർ കോട്ടയം ഈസ്റ്റ് പൊലീസിൽ സംഭവം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിൻഭാഗത്ത് ക്രാഷ് ഗാർഡുകൾ ചളുങ്ങിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയിൽ വീണതാണോയെന്ന കാര്യത്തിൽ പരിശോധന നടത്തുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പുറമേ മുറിവുകളൊന്നും കാണാൻ കഴിയുന്നില്ലെങ്കിലും, തലയോട്ടി തകരുന്നതിന് കാരണമായ ക്ഷതം ഏറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക