മക്ഡൊണാൾഡ്സിന് ബിഗ് മാക്കിന്റെ പേരിലുള്ള ട്രേഡ്മാർക്ക് തർക്കത്തിൽ തിരിച്ചടി. ഇരു കമ്പനികളും തമ്മിലുള്ള തർക്കം ബിഗ് മാക് എന്ന പേര് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു. ഐറിഷ് ഫാസ്റ്റ് ഫുഡ് നിർമാതാക്കളായ സൂപ്പർമാകിന് അനുകൂലമായി ദീർഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യൂറോപ്യൻ യൂണിയൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
യുഎസ് ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡൊണാൾഡ് ചിക്കൻ സാൻഡ്വിച്ചുകൾക്കും ചിക്കൻ ഉൽപന്നങ്ങൾക്കും വേണ്ടി അഞ്ച് വർഷമായി ബിഗ് മാക് ലേബൽ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി വിധിയിൽ പറഞ്ഞു. തുടർച്ചയായി അഞ്ച് വർഷം പേര് ഉപയോഗിക്കാത്തതിന് ശേഷം യൂറോപ്പിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ആ പേരിടാൻ മക്ഡൊണാൾഡിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. ബിഗ് മാക് രണ്ട് ബീഫ് പാറ്റികൾ, ചീസ്, ചീര, ഉള്ളി, അച്ചാറുകൾ, ബിഗ് മാക് സോസ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹാംബർഗറാണ്.
സൂപ്പർമാക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ യൂറോപ്യൻ യൂണിയനിൽ കമ്പനിയുടെ പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതോടെയാണ് തർക്കം തുടങ്ങിയത്. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബിഗ് മാക് എന്ന പേര് ട്രേഡ്മാർക്ക് ചെയ്തതിനാൽ ഉപഭോക്താക്കൾ വലയും എന്ന് ആരോപിച്ച് മക്ഡൊണാൾഡ് രംഗത്തെത്തുകയായിരുന്നു. യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് തുടക്കത്തിൽ സൂപ്പർമാകിന്റെ അപേക്ഷ തള്ളിയിരുന്നു. പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത് പിന്നീട് സമർപ്പിച്ച അപ്പീലിലാണ്. മക്ഡൊണാൾഡ് ഇതുവരെ കോടതിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക