ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ശുചീകരണ തൊഴിലാളികൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ക്ഷണം. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായ ശുചീകരണ തൊഴിലാളികൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും വന്ദേ ഭാരത്, മെട്രോ ട്രെയിനുകളിൽ ജോലിചെയ്യുന്ന ജീവനക്കാരും വിക്ഷിത് ഭാരത് അംബാസിഡർമാരിൽ ഉൾപ്പെടുന്നുണ്ട്. രാഷ്ട്രപതി ഭവനിൽ ഞായറാഴ്ച വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ 80,000 ത്തിലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ എന്നിവർക്കും ക്ഷണമുള്ള ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമ സിംഗയും ക്ഷണം സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2019ൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ബിംസ്റ്റെക്ക് ( ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കളും 2014 ലെ ആദ്യ മോദി ഗവൺമെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ സാർക്ക് ( സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ ഓപ്പറേഷൻ ) രാജ്യങ്ങളിലെ നേതാക്കളും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക