തിരുവനന്തപുരം: കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് എം.എൽ.എയുടെ മകൻ അർജുൻ രാധാകൃഷ്ണന് ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ജവഹർനഗർ ഓഫീസിൽ എത്തണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിലെ നിർദേശം. അർജുൻ ഇടുക്കിയിലെ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആയിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാൻ അർജുൻ കൂട്ടാക്കിയില്ല. തന്റെ പേരിൽ ബാറുകളില്ലെന്ന കാരണം എടുത്തുപറഞ്ഞാണ് നോട്ടീസ് നിരസിച്ചത്. ഇത് കാരണം ഇമെയിൽ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് കൈമാറിയത്.
അർജുൻ രാധാകൃഷ്ണന്റെ ഭാര്യയുടെ പിതാവ് ബാറുടമയാണ്. ഇപ്പോൾ അർജുൻ അഡ്മിനല്ലെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്.
മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമായിരുന്നു പുറത്ത് വന്നത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക