ലോങ്വേ: ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായി. വിമാനത്തിൽ വൈസ് പ്രസിഡന്റിനെ കൂടാതെ ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് വിവരം. വിമാനം കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിച്ച് വരികയാണ്.
പ്രാദേശിക സമയം രാവിലെ 9:00 ന് ശേഷമാണ് വിമാനം പുറപ്പെട്ടത്. തലസ്ഥാനമായ ലോങ്വേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നാണ് റിപ്പോർട്ട്. റഡാറിൽ നിന്ന് വിമാനം കാണാതായത് മുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതർ നടത്തിയ എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടതായി മലാവി പ്രസിഡൻ്റ് വ്യക്തമാക്കി. വ്യോമയാന ഉദ്യോഗസ്ഥർക്ക് വിമാനവുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് തിരച്ചിൽ നടത്താൻ പ്രസിഡൻ്റ് ഉത്തരവിടുകയായിരുന്നു.
രാവിലെ പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ എയർപോർട്ടിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയുടെ ഭാര്യ മേരിയും ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും ഉൾപ്പെടെയുള്ളവരാണ് കാണാതായ വിമാനത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക