ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ‘മഹാരാജ്’ എന്ന പീരിഡ് ഡ്രാമ ചിത്രത്തിന് സ്റ്റേ. സിനിമയെ എതിർത്തുകൊണ്ട് വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ജൂൺ 14 ന് മഹാരാജ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കവേയാണ് ബഹിഷ്കരണാഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
വൈഷ്ണവ സമുദായത്തിലെ ഒരു മതനേതാവിനെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നതിനാൽ സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎച്ച്പി കോടതിയെ സമീപിച്ചത്. ജൂൺ 18 വരെയാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജുനൈദിന്റെ സിനിമ അരങ്ങേറ്റം കൂടിയാണ് മഹാരാജ.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് അഹമ്മദാബാദിലും മുംബൈയിലും വാദം നടന്നതായി ഈ ടൈംസ് റിപ്പോർട്ട് ചെയ്തു. മുംബൈയിൽ ചിത്രത്തിന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിനായി 26 അഭിഭാഷകരാണ് കേസ് വാദിച്ചത്.
ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, ചിത്രത്തിന്റെ നിർമ്മാതാവ്, യഷ് രാജ് ഫിലിം, ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അഹമ്മദാബാദ് കോടതിയുടേതാണ് തീരുമാനം. വിഷയം സുപ്രീം കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് സിനിമയുടെ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ബോയ്കോട്ട് നെറ്റ്ഫ്ലിക്സ്, ബാൻ മഹാരാജ ഫിലിം, ആമിർ ഖാൻ എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങാണ്. സിദ്ധാർഥ് പി മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം വൈആർഎഫ് എൻ്റർടെയ്ൻമെന്റിന്റെ കീഴിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശാലിനി പാണ്ഡെ, ശർവാരി വാഹ്, ജയ്ദീപ് അഹ്ലവത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക