ചെന്നൈ: പ്രശസ്ത തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം റോയാപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചു.
തലചുറ്റലുണ്ടാകുന്നതിനേക്കുറിച്ചും ശ്വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കുറിച്ചും ഈയിടെ പ്രദീപ് വിജയൻ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്. രണ്ടുദിവസമായി പ്രദീപ് ഫോണെടുക്കാതിരുന്നതിനേത്തുടർന്ന് ഒരു സുഹൃത്ത് അദ്ദേഹത്തെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. പലതവണ മുട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ഇയാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നീലങ്കരൈ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് പ്രദീപ് മരിച്ചുകിടക്കുന്നത് കണ്ടത്. പ്രദീപിന്റെ തലയിൽ മുറിവേറ്റിരുന്നു. രണ്ടുദിവസം മുൻപേ പ്രദീപ് മരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തലയിലെ മുറിവും ഹൃദയാഘാതവുമാവാം മരണകാരണമെന്നും അവർ പറയുന്നു.
അശോക് സെൽവൻ നായകനായ തെഗിഡി, ദുൽഖർ സൽമാൻ നായകനായ ഹേ സിനാമിക എന്ന സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രദീപ് ഐടി പ്രൊഫഷണലായിരുന്നു. പ്രദീപ് നായർ പപ്പു എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. 2013 പുറത്തിറങ്ങിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെ അരങ്ങേറിയത്. വിജയ് സേതുപതിയുടെ മഹാരാജയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സുഹൃത്തുക്കളും സഹപ്രവർത്തകരം നടന്റെ വിയോഗത്തിൽ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക