മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സൂര്യനെല്ലി അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് കോടതിയുടെ ഉത്തരവ്. സിബി മാത്യൂസിന്റെതായി പുറത്തിറങ്ങിയ ‘നിർഭയം- ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തി വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.
ജസ്റ്റിസ് എ ബദറുദ്ദീൻ ഐപിസി 228 എ പ്രകാരം പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്നും അതിജീവിത ആരാണെന്ന് വ്യക്തമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്.
സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട കോടതി സിബി മാത്യൂസിന്റെതായി പുറത്തിറങ്ങിയ ‘നിർഭയം – ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ അതിജീവിതയുടെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും മാതാപിതാക്കളുടെ പേരും അതിജീവിത പഠിച്ച സ്കൂളിന്റെ പേരും താമസിക്കുന്ന സ്ഥലവും എല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഇത് ഐപിസി 228 എ വകുപ്പിന്റെ ലംഘനമാണ് എന്നും ചൂണ്ടിക്കാട്ടി.
സംഭവത്തിൽ സിബി മാത്യൂസിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ ജോഷ്വാ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയുമായി ആദ്യം ഇയാൾ മണ്ണന്തല പോലീസിനെയും പിന്നീട് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാവാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിച്ചെങ്കിലും കൂടുതൽ നടപടികൾ കേസിൽ ഉണ്ടാകാതെ വന്നതോടെ വീണ്ടും പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. അതിജീവിതയെ തിരിച്ചറിയുന്നതിന് സിബി മാത്യൂസിന്റെ പുസ്തകത്തിലെ വിവരങ്ങൾ വെച്ചുകൊണ്ട് സാധിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചപ്പോൾ പുസ്തകം പുറത്തിറങ്ങി രണ്ടുവർഷം കഴിഞ്ഞു മാത്രമാണ് പരാതിപ്പെട്ടത് എന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം പ്രാഥമിക അന്വേഷണം മതിയെന്നും സിബി മാത്യൂസിന്റെ അഭിഭാഷകനും കോടതിയിൽ വാദിച്ചിരുന്നു.
2019 ഒക്ടോബറിൽ ആണ് 2017 മെയിൽ പുറത്തിറങ്ങിയ പുസ്തകവുമായി ബന്ധപ്പെട്ട പരാതി നൽകിയിരിക്കുന്നത്. അതേസമയം ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിടുകയാണെങ്കിൽ കേസെടുക്കണമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക