നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്ക് ആരോപണമുയർന്ന 1563 വിദ്യാർത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കും. മതിയായ സമയം ലഭിക്കാത്തതിനാൽ ആണ് 1,563 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചത്. ഫലം റദ്ദാക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതുന്നതിനുള്ള അവസരവും നൽകും.
വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചാൽ മെയ് 5ന് നടന്ന നീറ്റ് യു.ജി പരീക്ഷയിൽ ലഭിച്ച യഥാർത്ഥ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ റാങ്ക് കണക്കാക്കുക. ദേശീയ പരീക്ഷ ഏജൻസിയുടെ ഉന്നത തല സമിതിയുടെ ശുപാർശകൾ നീറ്റ്- യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കാനു അഗർവാൾ സുപ്രീംകോടതിയെ അറിയിച്ചത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുനഃ പരീക്ഷയുടെ നോട്ടിഫിക്കേഷൻ ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്നും സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ ആറിന് നിശ്ചയിച്ചിരിക്കുന്ന കൗൺസിലിംഗ് നടപടികൾ തടസ്സപ്പെടില്ലെന്നും ജൂൺ 23ന് പുനപരീക്ഷ നടത്തി ജൂൺ 30ന് മുൻപ് ഫലം പ്രസിദ്ധീകരിക്കുമെന്നും എൻ ടി എ അറിയിച്ചിട്ടുണ്ട്.
ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ,മേഘാലയ, ഗുജറാത്തിലെ സൂറത്ത്, ചണ്ഡീഗഡ്, ബലോധ് ഇനി ആറ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളാണ് മുഴുവൻ സമയവും ലഭിച്ചില്ലെന്ന് കാട്ടി ഹൈക്കോടതികളെ സമീപിച്ചത്. ഇത് പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ ആറ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളായ 1,563 പേർക്ക് ഗ്രേസ്മാർക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഗ്രേസ് മാർക്ക് നൽകിയ ഹരിയാന സെന്ററിലെ ആറ് വിദ്യാർഥികൾക്ക് ഒന്നാം റാങ്ക് ലഭിച്ചത് വിവാദമായതിന് പിന്നാലെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സമിതിയെ നിയോഗിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക