ബെർലിൻ : യൂറോപ്പില്‍ ഇനി ഫുട്ബാള്‍ പോരാട്ടങ്ങളുടെ ആരവം. 17-ാമത് യൂറോ കപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് ആതിഥേയരായ ജർമ്മനിയും സ്കോട്ട്ലാൻഡും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമാവും. വൻകരയിലെ 24 ടീമുകളാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂർണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2021ല്‍ നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഇംഗ്ളണ്ടിനെ തോല്‍പ്പിച്ച ഇറ്റലിയാണ്നിലവിലെ ചാമ്പ്യന്മാർ.
ഇത് മൂന്നാം തവണയാണ് ജർമ്മനി യൂറോ കപ്പിന് വേദിയാകുന്നത്. ജർമ്മനിയുടെ ഏകീകരണത്തിന് ശേഷം രണ്ടാം തവണയും. 1988ല്‍ പശ്ചിമ ജർമ്മനിയില്‍ വച്ചാണ് യൂറോകപ്പ് നടന്നത്. 12 വേദികളിലായി നടന്ന കഴിഞ്ഞ യൂറോകപ്പിലെ നാലുമത്സരങ്ങള്‍ ജർമ്മനിയിലെ മ്യൂണിച്ച് നഗരത്തിലാണ് നടന്നത്. കിഴക്കൻ ജർമ്മനിയിലെ ലെയ്പ്സിഗ് ഉള്‍പ്പടെ 10 നഗരങ്ങളിലായാണ് ഇക്കുറി യൂറോ കപ്പിന് പന്തുരുളുന്നത്. ഇതില്‍ ഒൻപത് നഗരങ്ങളും 2006 ഫിഫ ലോകകപ്പിന്റെ മത്സരവേദികളായിരുന്നു.
24 രാജ്യങ്ങളാണ് യൂറോ കപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. നാലുടീമുകള്‍ വീതമുള്ള ആറുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൊത്തം ഗ്രൂപ്പുകളില്‍ നിന്നുമായി നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലെത്തും. പ്രീ ക്വാർട്ടർ മുതല്‍ നോക്കൗട്ട് മത്സരങ്ങളാണ്. എട്ടുടീമുകള്‍ ക്വാർട്ടറിലും നാലുടീമുകള്‍ സെമിയിലുമെത്തും. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ജൂലായ് 14ന് ആണ് ഫൈനല്‍ മത്സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക