യൂറോ കപ്പ് എതിരാളികൾക്ക് വെല്ലുവിളി മുഴക്കിക്കൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ ക്യാപ്റ്റൻ ക്രിസ്ത്യാനോ റൊണാൾഡോ അയർലണ്ടിനെതിരെ നടന്ന പരിശീലന മത്സരത്തിൽ ഇരട്ട ഗോൾ നേടി കൊണ്ടാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. മൂന്നു ഗോളുകൾക്കാണ് മത്സരത്തിൽ പോർച്ചുഗൽ ടീം വിജയിച്ചത്.
നാളെയാണ് യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ 18ന് നടക്കുന്ന പോർച്ചുഗലിന്റെ ആദ്യ കളിയിൽ എതിരാളികൾ ചെക്ക് റിപ്പബ്ലിക് ആണ്. പരിശീലന മത്സരത്തിൽ തന്നെ അയർലണ്ടിനെതിരെ ഇരട്ട ഗോളുകൾ പായിച്ച ക്യാപ്റ്റൻ റൊണാൾഡോ 39 ആം വയസ്സിലും തന്റെ കൃത്യതയും കരുത്തിനും ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
ആകെ തന്റെ കളി ജീവിതത്തിൽ 896 ഗോളുകളാണ് ഇതുവരെ റൊണാൾഡോ നേടിയത്. പോർച്ചുഗൽ ടീമിനായി നേടിയ 131ഗോളുകളും ക്ലബ്ബുകൾക്കായി നേടിയ 765 ഗോളുകളും ഇതിൽ ഉൾപ്പെടുന്നു. ആകെ നേടിയ 896 ഗോളുകളിൽ 432 ഗോളുകളും താരം അടിച്ചുകൂട്ടിയത് 30 വയസ്സിന് ശേഷമാണ്. ക്രിസ്ത്യാനോ റൊണാൾഡോയുടെ ആറാം യൂറോകപ്പ് മത്സരമാണ് 2024 ലേത്.
14 ഗോളുകളുമായി യൂറോയിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ. യൂറോ കപ്പ് എന്ന സ്വപ്നം റൊണാൾഡോയുടെ മിടുക്കിൽ നേടിയെടുക്കാം എന്ന മോഹത്തിലാണ് പോർച്ചുഗൽ ടീം. ആതിഥേയരായ ജർമ്മനി നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്ലാൻഡിനെ നേരിടും. മ്യൂണിക്കിലെ അലിയാൻസ് അരീനയിലാണ് കളി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക