പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ്. വടക്കേക്കര പോലീസ് ആണ് ഇന്നലെ രാത്രി 8:30ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നിന്നാണ് പെൺകുട്ടി അവസാന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
യൂട്യൂബിൽ വീഡിയോ ഇട്ടതിന് പിന്നാലെ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത് ഡൽഹിയിൽ നിന്നാണെന്ന് പോലീസിന് സൂചന ലഭിച്ചത്. പെൺകുട്ടിക്ക് പാസ്പോർട്ട് ഇല്ല എന്നതുകൊണ്ടുതന്നെ പെൺകുട്ടി രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവും സഹോദരനും രംഗത്തെത്തുകയും ഇതിനു പിന്നാലെ പെൺകുട്ടി കൊച്ചിയിൽ തിരികെ എത്തുകയുമായിരുന്നു. യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാം എന്ന് പറഞ്ഞ യുവതിയുടെ സഹോദരൻ മെയ് 28ന് ശേഷം ഒരാഴ്ചയായി യുവതി ഓഫീസിൽ ചെന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
യുവതിയുടെ അമ്മയും യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയും താൻ സുരക്ഷിതയാണെന്നും സമ്മർദ്ദം കൊണ്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതെന്നും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പറഞ്ഞ് യുവതി യൂട്യൂബിൽ വീഡിയോ പങ്കുവെച്ചത്.
താൻ നേരത്തെ തന്നെ ഭർത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയതാണ് എന്നും സമ്മർദ്ദം താങ്ങാൻ പറ്റാവുന്നതിനും അപ്പുറം ആയതുകൊണ്ടാണ് യൂട്യൂബിൽ വീഡിയോ പങ്കുവെക്കുന്നത് എന്നും യുവതി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക