2024 ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം നാളെ നടക്കും. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയുമാണ് നടക്കുക. സംസ്ഥാനത്ത് ആകെ 61 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ വച്ച് 23,666 പേർ പരീക്ഷ എഴുതും. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് പരീക്ഷാഹാളിൽ എത്തണമെന്നും നിർദ്ദേശമുണ്ട്. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പരീക്ഷയ്ക്ക് 9 മണിക്കും 2.30ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് രണ്ടു മണിക്ക് മുൻപും പരീക്ഷാഹാളിൽ പ്രവേശിക്കണം എന്നാണ് നിർദ്ദേശം.
ഇ അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ ഐഡന്റിറ്റി കാർഡ് എന്നിവ കയ്യിൽ കരുതണം എന്നും ഇലക്ട്രോണിക് വാച്ചുകൾ, മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവ പരീക്ഷാഹാളിലോ പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല എന്നും ഉത്തരസൂചിക പൂരിപ്പിക്കുന്നതിന് കറുത്ത ബാൾ പോയിന്റ് പേന മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്. പരീക്ഷാ ദിവസമായ നാളെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിന് സർക്കാർ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക