തൃശ്ശൂർ: കെ കരുണാകരന്റെ സ്മൃതികുടീരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പത്മജ വേണുഗോപാലും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ഗുരുത്വം നിർവ്വഹിക്കാനാണ് വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരള കോൺഗ്രസിന്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആ വ്യക്തിയോടാണ് ആരാധനയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. ഈ സന്ദർശനത്തിൽ രാഷ്ട്രീയമാനം സൃഷ്ടിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
‘അദ്ദേഹം മാനസപുത്രൻ എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. രാജ്യം നൽകിയ പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവ്വഹിക്കാനാണ് സ്മൃതികുടീരത്തിൽ എത്തിയത്. വ്യക്തി നിർവ്വഹണം ഹൃദയത്തിൽ നിന്നുമാണ് വരുന്നത്. അതിന് ഒരിക്കലും രാഷ്ട്രീയമാനം കാണേണ്ടതില്ല’, സുരേഷ് ഗോപി വ്യക്തമാക്കി.
ശാരദ ടീച്ചർ തനിക്ക് അമ്മയാണെങ്കിൽ അതിന് മുന്നേ കല്ല്യാണിക്കുട്ടിയമ്മ തന്റെ അമ്മയാണ്. ആ സ്നേഹം നിർവ്വഹിക്കട്ടേയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ എടുത്തോളൂവെന്നും തന്നെ അതിന്റെ മെറ്റീരിയൽ ആകേണ്ട എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക