ഡ്രൈവിംഗ് പരിശീലനത്തിനും ലൈസൻസ് എടുക്കുന്നതിനും ഫീസ് നിശ്ചയിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഡ്രൈവിംഗ് പരിശീലനത്തിനും ലൈസൻസ് എടുക്കുന്നതിനും ഫീസ് നിശ്ചയിച്ചതിലൂടെ സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസുമായി താരതമ്യം ചെയ്യുമ്പോൾ 20% മുതൽ 30 ശതമാനം വരെ കുറവ് തുക നൽകിയാൽ മതിയാകും.
ആറ് ഡ്രൈവിംഗ് സ്കൂളുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. ഈ മാസം പ്രവർത്തനം തുടങ്ങുന്ന തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 9,000 രൂപയാണ് ഹെവി ലൈസൻസ് എടുക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ഈടാക്കുക. 3500 രൂപ ടൂവീലർ ലൈസൻസ് എടുക്കുന്നതിനും ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ ലൈസൻസ് എടുക്കുന്നതിന് 9,000 രൂപയുമാണ് ഈടാക്കുക.
എൽ എം വി, ടൂവീലർ എന്നിവയുടെ ലൈസൻസുകൾ ലഭിക്കുന്നതിന് ആകെ 11,000 രൂപയാണ് ഈടാക്കുക. ഒരേ നിരക്കാണ് ഗിയർ ഉള്ള വാഹനത്തിന്റെ ലൈസൻസ് എടുക്കുന്നതിനും ഗിയർ ഇല്ലാത്ത വാഹനത്തിന്റെ ലൈസൻസ് എടുക്കുന്നതിനും ഈടാക്കുന്നത്. ഡ്രൈവിംഗ് ക്ലാസുകളിൽ തിയറി ക്ലാസുകൾ ഉണ്ടാകുമെന്നും കെഎസ്ആർടിസി ജീവനക്കാരെ ഇൻട്രക്ടർമാരായി നിയമിക്കുമെന്നും മികച്ച ഡ്രൈവിംഗ് പഠനമാകും സ്കൂളിൽ ഒരുക്കുക എന്നും പറഞ്ഞ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ റോഡിൽ വാഹനം ഓടിക്കുന്നതിനും എച്ചും എട്ടും എടുക്കുന്നതിനും പ്രാപ്തമാക്കിയ ശേഷമാകും പഠിതാക്കളെ ടെസ്റ്റിന് വിടുക എന്നും പറഞ്ഞു.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളിൽ 6,000 മുതൽ 8,000 രൂപ വരെ ടൂവീലർ ലൈസൻസ് എടുക്കുന്നതിന് ഈടാക്കുമ്പോൾ ഹെവി ലൈസൻസ് എടുക്കുന്നതിനും പരിശീലനത്തിനും 15,000 രൂപ മുതൽ 20,000 രൂപ വരെയും എൽ എം വിക്ക് 11,000 രൂപ മുതൽ 15,000 രൂപ വരെയും ഈടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക