കോഴിക്കോട്: ത്യാഗസ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. ഇബ്രാഹീം നബിയുടെയുടെയും മകന് ഇസ്മാഈല്‍ നബിയുയുടെയും ത്യാഗസ്മരണ പുതുക്കുന്ന ദിനമാണിത്. ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍.
രാവിലെ പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ച ശേഷം വിശ്വാസികള്‍ ബലി കര്മത്തിലേക്ക് പ്രവേശിക്കും. ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കാനും രോഗികളെ സന്ദര്‍ശിച്ച് ആശ്വാസം പകരാനും പെരുന്നാള്‍ ദിനത്തില്‍ സമയം കണ്ടെത്തും. കുടുംബങ്ങളില്‍ തലമുറകളുടെ ഒത്തുചേരലും പെരുന്നാള്‍ സവിശേഷതയാണ്.
ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ. പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പനയെ തുടർന്ന് തന്റെ പുത്രൻ ഇസ്മായിലിനെ ബലി കൊടുക്കാൻ തയ്യാറായതിന്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിന്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നമസ്കാരവും ഖുത്ബയും ബലികർമ്മങ്ങളും നടക്കും.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം കൂടിയാണ് ബലിപെരുന്നാളെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ ആശംസിച്ചു. പ്രയാസപ്പെടുന്നവരുടെ കൂടെ നിന്നും ഒന്നുമില്ലാത്തവർക്ക് തുണയായും ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് ഐക്യപ്പെട്ടും ബലിപെരുന്നാൾ ഫലപ്രദമാക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആശംസിച്ചു.
അദ്ഹ എന്ന അറബി വാക്കിന്റെ അർഥം ബലിയെന്നാണ്. ബലി പെരുന്നാൾ എന്ന വാക്കിൽ നിന്നാണ് പിന്നീട് വലിയ പെരുന്നാൾ ഉണ്ടായത്. ബക്കരി എന്നാൽ ആട് എന്നാണർഥം. അൽ ബക്ര എന്നാൽ മൃഗം. മൃഗത്തിനെ ബലി കൊടുക്കുന്നുവെന്ന അർഥത്തിലാണ് ബക്രീദ് എന്ന് പറയുന്നത്. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഒരു വർഷം രണ്ട് പെരുന്നാളാണ് മുസ്ലിംമത വിശ്വാസികൾ ആഘോഷിക്കുന്നത് ചെറിയ പെരുന്നാളും വലിയ പെരുന്നാളും.
ഇബ്രാഹിം നബി തന്റെ മകനെപ്പോലും ബലി നൽകാൻ സന്നദ്ധനായതിന്റെ ഓർമ്മയിൽ ആടുകളെ ബലി അർപ്പിക്കുകയും ഇവയുടെ മാംസം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കുവയ്ക്കുകയും ചെയ്യുന്നു. ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ ദിവസം മനസ്സിലാക്കുന്നത്. ചെറിയ പെരുന്നാൾ റമദാൻ മാസത്തിലാണ് ആഘോഷിക്കുന്നത്. വലിയ പെരുന്നാൾ ദുൽഹജ്ജ് മാസത്തിലും ആഘോഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക