സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ജൂലായ് മൂന്നിന് ചേരും. യോഗത്തിൽ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയുന്നതിന് മഞ്ഞനിറം നിർബന്ധമാക്കുന്നതിലും ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം പിൻവലിക്കുന്നതിലും തീരുമാനം ഉണ്ടാകും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയുന്നതിന് വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
റോഡ് സുരക്ഷ പരിഗണിച്ചാണ് ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ മഞ്ഞനിറം നിർബന്ധമാക്കുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം. 30,000 ത്തോളം വാഹനങ്ങളാണ് 6,000 ഡ്രൈവിംഗ് സ്കൂളുകളിലായി ഉള്ള എന്നതുകൊണ്ട് തന്നെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം.
വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം നിർബന്ധമാക്കുന്നതിലൂടെ മറ്റു ഡ്രൈവർമാർക്ക് വേഗത്തിൽ വാഹനങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ഡ്രൈവിംഗ് സ്കൂളിലെ വാഹനങ്ങൾ തിരിച്ചറിയുന്നതിന് നിലവിൽ ‘എൽ’ ബോർഡും ഡ്രൈവിംഗ് സ്കൂളിന്റെ പേരുമാണ് ഉള്ളത്. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കണം എന്ന തീരുമാനം സർക്കാർ നിർദ്ദേശമായി യോഗത്തിൽ എത്തുന്നതുകൊണ്ടുതന്നെ ഇത് അംഗീകരിക്കാനാണ് സാധ്യത.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ പരിഷ്കരണം മൂലം സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളെ കൂടുതൽ പ്രകോപിതരാക്കുന്നതാണ് നിലവിലെ തീരുമാനം. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് മഞ്ഞനിറം അടിക്കാൻ നിർബന്ധിക്കുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി പക്ഷേ അപകടം കുറയ്ക്കുന്നതിനായി ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കുകയാണ്.
ജൂലൈ മൂന്നിന് ചേരുന്ന യോഗത്തിൽ നിലവിൽ അതാത് ജില്ലകളിൽ മാത്രം ഓടാൻ അനുമതിയുള്ള ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് മുഴുവൻ ഓടാൻ കഴിയുന്ന വിധത്തിൽ പെർമിറ്റ് നൽകണമെന്ന ആവശ്യവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക