മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. സി എം ആർ എൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാത്യു കുഴൽ നാടൻ എംഎൽഎ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽ നാടൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചത്.
കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ബാബു മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ എന്നിവരെ കൂടാതെ സി എം ആർ എൽ, എക്സാലോജിക് എന്നിവർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ സി എം ആർ എല്ലിൽ നിന്ന് കൈപ്പറ്റിയത് അന്വേഷിക്കണം എന്നായിരുന്നു ഹർജിയിൽ മാത്യു കുഴൽ നാടൻ എംഎൽഎ ആവശ്യപ്പെട്ടത്.
മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴൽ നാടന്റെ ഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് എതിരെയാണ് ആരോപണം എന്നതുകൊണ്ട് തന്നെ രാഷ്ട്രീയപ്രേരിതം എന്നു പറയാൻ സാധിക്കില്ലെന്നും താൻ നൽകിയ തെളിവുകൾ വിശദമായി വിജിലൻസ് കോടതി പരിശോധിച്ചിട്ടില്ല എന്നും ഹർജിയിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടിയിരുന്നു.
എക്സാലോജിക്കിന് 1.72 കോടി രൂപ സി എം ആർ എൽ കൈമാറിയിരിക്കുന്നത് നൽകിയ സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് എന്നും ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ് ഈ പണം നൽകിയിരിക്കുന്നത് എന്നും ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
നിലവിൽ എസ്എഫ്ഐഒ യുടെ അന്വേഷണവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നടന്നുകൊണ്ടിരിക്കുന്നതിന് പുറമേയാണ് മാത്യു കുഴൽ നാടിന്റെ ഹർജിയും ഹൈക്കോടതിയുടെ മുമ്പിൽ എത്തിയിരിക്കുന്നത്. സി എം ആർ എല്ലും കെ എസ് ഐ ഡി സിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക