റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടെന്ന് വിവരം. 64 പേരെ കടലിൽ കാണാതായി. അപകടത്തിൽപ്പെട്ടത് കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ്.
ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് അടുത്തായി തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം നടന്നത്. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തിലായത്. ഈ ബോട്ടിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് വ്യക്തമാക്കി. 51 പേരെ ബോട്ടിൽനിന്ന് രക്ഷപ്പെടുത്തിഎന്നും ഇവർ എക്സിൽ കുറിച്ചു.
സിറിയ, ഈജിപ്റ്റ്, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത് എന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ആളുകളെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന് കൈമാറി.
അതേദിവസം, നടന്ന മറ്റൊരു അപകടത്തിൽ 60ലേറെ പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈൽ ദൂരത്താണ് ഈ അപകടം. കടലിൽ കാണാതായ ആളുകളിൽ 24 പേർ കുട്ടികളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലാണിതെന്നാണ് പുറത്തുവരുന്ന വിവരം. 2014 മുതൽ 23,500-ലധികം കുടിയേറ്റക്കാർ കടലിൽ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തതായി യു.എൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക