ജപ്പാനിൽ അപൂർവവും അത്യന്തം അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപനമെന്ന് റിപ്പോർട്ടുകൾ. രോഗബാധിതർ ആയിരത്തിനടുത്ത് വർധിച്ച സാഹചര്യത്തിൽ ആരോഗ്യവിഭാഗം കടുത്ത ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് . മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ (ഫ്ലഷ് ഈറ്റിങ്ങ് ബാക്ടീരിയ) കാരണം ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം(എസ്.ടി.എസ്.എസ്.) എന്ന അവസ്ഥയാണിത്.
ചർമത്തിനു താഴെയുള്ള കോശങ്ങളിൽ അണുബാധ ഉണ്ടാക്കിയാണ് ഫ്ലഷ് ഈറ്റിങ് ബാക്ടീരിയയുടെ പ്രവർത്തനം. കൊഴുപ്പ്, പേശികൾ, ചർമം എന്നിവയെ നശിപ്പിക്കുന്ന ടോക്സിനുകൾ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയൽ അണുബാധ ആയതിനാലാണ് ഫ്ലെഷ് ഈറ്റിങ് ബാക്ടീരിയ എന്ന പേര് വിളിക്കുന്നത്. രക്തപ്രവാഹം കുറയുന്നതു കാരണം കോശങ്ങൾ വപെട്ടന്ന് നശിക്കും, ഇത് രോഗിയുടെ ആരോഗ്യനില ഗുരുതരമാക്കും. മുറിവിലൂടെയും മറ്റുമാണ് ബാക്ടീരിയ ശരീരത്തിലേക്ക് കയറുക.
ഈവർഷം ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ച് 977 എസ്.ടി.എസ്.എസ്. കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷത്തെ 941 രോഗികൾ എന്ന നിരക്കിനെ ഇതിനോടകം തന്നെ മറികടന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തേതിലും അധികം കേസുകൾ പടരുന്ന സാഹചര്യത്തിലാണ് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നത്. സ്ട്രെപ്റ്റോകോക്കസ് ഗ്രൂപ്പ് എ വിഭാഗം ബാക്ടീരിയയാണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കരണമാകുക. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരാനുള്ള സാധ്യത വളരെ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക