കൊച്ചി കാക്കനാടുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. 15 ടവറുകളിലായി 1,268 ഫ്ലാറ്റുകളിൽ 5,000 ലേറെ പേർ താമസിക്കുന്ന ഫ്ലാറ്റിലെ 338 പേർക്കാണ് ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയേറ്റതെന്നാണ് സംശയിക്കുന്നത്.
ഫ്ലാറ്റിലെ താമസക്കാർ ജല അതോറിറ്റി, ടാങ്കർ വെള്ളം, മഴവെള്ള സംഭരണി, കുഴൽ കിണർ, കിണർ എന്നിവിടങ്ങളിലെ വെള്ളമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്താണ് രോഗബാധയ്ക്ക് കാരണമെന്ന് കാര്യത്തിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. ഫ്ലാറ്റിലെ താമസക്കാരായ 500 ൽ അധികം പേർക്ക് രോഗബാധയുണ്ടായതായി സംശയിക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ തന്നെ പറയുന്നുണ്ട്.
അതേസമയം മെയ് അവസാനവാരത്തോടെ രോഗലക്ഷണങ്ങൾ തുടങ്ങിയിട്ടും ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞശേഷം മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതർ എത്തിയതെന്നും താമസക്കാർ ആരോപിക്കുന്നുണ്ട്. ആരോഗ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫീസറോട് സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്ലാറ്റിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
പലരും ചർദ്ദിയും വയറിളക്കവുമായി കഴിഞ്ഞ രണ്ടുമാസത്തോളമായി ചികിത്സ തേടിയിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരെ ഫ്ലാറ്റിലെ താമസക്കാരിൽ ഒരാൾ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി ഇടപെട്ട് ഫ്ലാറ്റുകളിലേക്ക് അയക്കുകയും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും താമസക്കാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ടാങ്കുകൾ എല്ലാം ശുചിയാക്കി പുതിയ വെള്ളം നിറച്ചതായി അസോസിയേഷനും അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് 340 പേർക്ക് രോഗം ബാധിച്ചതായാണ് വിവരം എന്നും അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും ഫ്ലാറ്റുകളിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും താമസക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു എന്നും ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക