സംസഥാനത്ത് മത്തിക്ക് പൊള്ളുന്നവില. ട്രോളിംഗ് നിരോധനം മൂലം 400 രൂപ വരെയാണ് ഒരു കിലോ മത്തിയുടെ വില. വില ഉയർന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ മത്തി താരമാവുകയാണ്. ഒരുകിലോ മത്തിക്ക് നൂറും ഇരുന്നൂറും ഉണ്ടായിരുന്നിടത്തുനിന്ന് ട്രോളിങ് നിരോധനമായതോടെ വില കുതിച്ചത് 400-ലേക്ക്. 300-350-400 എന്നിങ്ങനെയാണ് ഇപ്പോള്‍ മത്തിവില. അതോടെയാണ് മത്തി സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളിൽ നിറയാൻ തുടങ്ങിയത്.
‘പ്രിയപ്പെട്ട മത്തി അറിയാന്‍, ഇത്ര അഹങ്കാരം പാടില്ല. സംഗതി താങ്കള്‍ കടലില്‍ അയക്കൂറ, ആവോലി എന്നിവര്‍ക്കൊപ്പം നീന്തിയിട്ടുണ്ടാവാം. എന്നുവെച്ച് കിലോയ്ക്ക് 300-350 കിട്ടണമെന്ന് വാശിപിടിക്കരുത്. വന്നവഴി മറക്കരുത്. പലരും താങ്കളെ സ്റ്റാന്‍ഡേര്‍ഡ് നോക്കി മാറ്റിനിര്‍ത്തിയപ്പോള്‍ മാറോട് ചേര്‍ത്ത് പിടിച്ചവരാണ് ഞങ്ങള്‍, പാവം സാധാരണക്കാര്‍…’ – മത്തിവില ഉയർന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ ട്രോളായും ഗൃഹാതുരസ്മരണകളായും മത്തി താരമാവുകയാണ്.
മൺസൂൺ സമയത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം വിലക്കി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം. നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനം 60 ദിവസമാണ്.
ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യബന്ധനത്തിനുള്ള അനുമതിയുള്ളത്. യന്ത്രവത്കൃത ബോട്ടുടമകളും ഇതിൽ ജോലി ചെയ്യുന്നവരും ട്രോളിങ് നിരോധനത്തോട് പൊതുവെ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്.
3,800 യന്ത്രവത്കൃത ബോട്ടുകളാണ് കേരളത്തിലാകെയുള്ളത്. ഇവയിൽ 1000 എണ്ണത്തോളമാണ് കൊച്ചിയിലുള്ളത്. ചെറുതും വലുതുമായി 34,000 മത്സ്യബന്ധന വള്ളങ്ങൾ സംസ്ഥാനത്തുണ്ട്. ഒരു ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഈ വള്ളങ്ങളിൽ പണി എടുക്കുന്നത്. ട്രോളിങ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ തോതിൽ മത്സ്യം ലഭിക്കുന്ന സമയമാണ്.
എന്നാൽ ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ഇതിന് പ്രധാന കാരണം മാറി വരുന്ന കാലാവസ്ഥയും തീരക്കടൽ അമിതമായി ചൂടുപിടിച്ചതുമാണ്. മത്തി അഥവാ ചാള, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് മുനമ്പത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ഒരു വട്ടം കടലിൽ പോയി വരണമെങ്കിൽ കുറഞ്ഞത് 30,000 രൂപയാണ് ചെലവ് വരിക. മണ്ണെണ്ണെ കിട്ടാനില്ല. കാര്യമായ സബ്സിഡിയും കിട്ടുന്നില്ല. മീനുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യമില്ല എന്നതാണ് പ്രശ്നമെന്ന് ഈ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക