ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ടെസ്ല, സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായുള്ള പോര് കനക്കുന്നു. ഇവിഎം ഹാക്ക് ചെയ്യാൻ കഴിയുമെന്ന മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ടെസ്ല മേധാവിയുടെ യുക്തി അനുസരിച്ച് ഏത് ടെസ്ല കാറും ഹാക്ക് ചെയ്യാനാകുമെന്നാണ് രാജീവ് നടത്തിയ പ്രതികരണം.
താൻ മസ്കല്ല, എന്നാൽ സാങ്കേതിക വിദ്യയെ കുറിച്ച് ചിലതൊക്കെ അറിയാം. ലോകത്ത് സുരക്ഷിതമെന്ന് പറയാൻ കഴിയുന്ന ഡിജിറ്റൽ ഉപകരണങ്ങളില്ല. അങ്ങിനെയെങ്കിൽ ടെസ്ല കാറും ഹാക്ക് ചെയ്യാമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ കഴിയുന്നതിനാൽ അവ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം മസ്ക് പറഞ്ഞത്. നമ്മൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഒഴിവാക്കണം. മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഇവ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് എക്സിൽ മസ്ക് കുറിച്ചത്.
എന്നാൽ ഇന്ത്യയിലെ ഇ.വി.എമ്മുകൾ സുരക്ഷിതമാണെന്നും അവ ഹാക്ക് ചെയ്യാൻ പറ്റില്ലെന്നും മസ്കിന് മറുപടിയായി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ നിർമ്മിക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. രാജ്യത്തെ ഇ.വി.എമ്മുകൾ സുരക്ഷിതമാണ്.
ഇതിൽ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കിൽ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗപ്പെടുത്തുന്നില്ല. ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകൾ നിർമ്മിക്കാൻ വേണമെങ്കിൽ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക