ഡൽഹി: മണിപ്പുരിലെ വംശീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ കുക്കി-മെയ്ത്തി വിഭാഗക്കാരുമായി ചർച്ചനടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മണിപ്പുർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് യോഗത്തിൽ നിന്ന് വിട്ടുനിന്നു.
മണിപ്പുരിലെ സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കേന്ദ്രം സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഷാ പറഞ്ഞു. വേണമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ മണിപ്പൂരിൽ വിന്യസിക്കും. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സുരക്ഷാസേനയെ കൂടുതൽ കാര്യക്ഷമതയോടെയും തന്ത്രപരമായും വിന്യസിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
അക്രമവുമായി മുന്നോട്ട് പോകുന്നതിനെരെ കർശന നടപടി സ്വീകരിക്കും. സർക്കാർ മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിഗതികളും ഇന്നലെ നടന്ന യോഗത്തിൽ വിലയിരുത്തി. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഷാ വ്യക്തമാക്കി.
വംശീയകലാപമുണ്ടായ മണിപ്പുരിൽ ഒരുവർഷത്തിനുശേഷവും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തതിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ മുൻഗണനയോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക