ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും എംപി ആയി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലെത്തി രാധാകൃഷ്ണൻ രാജി സമർപ്പിച്ചു. ആലത്തൂരിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പട്ടികവർഗ്ഗക്കാർ താമസിക്കുന്ന മേഖലകളെ കോളനി, ഊര്, സങ്കേതം എന്നിങ്ങനെ അറിയപ്പെടുന്നത് മാറ്റാനുള്ള തീരുമാനത്തോടെയാണ് മന്ത്രി പദം ഒഴിഞ്ഞത്.
പട്ടികവർഗ്ഗക്കാർ താമസിക്കുന്ന പ്രദേശങ്ങൾക്ക് വ്യക്തികളുടെ പേര് നൽകുന്നത് തർക്കത്തിന് കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവിൽ കോളനി, സങ്കേതം, ഊര് എന്നീ പേരുകളിൽ അഭിസംബോധന ചെയ്യുന്നത് അവമതിപ്പിന് കാരണമാകുന്നു എന്നും പറയുന്നു. നിലവിൽ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങൾക്ക് അതേ പേരിൽ തന്നെ തുടരാം എന്നും കാലാനുസൃതമായി മാറ്റണമെന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രദേശങ്ങൾക്ക് നഗർ, ഉന്നതി, പ്രകൃതി മുതലായ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്പര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാം എന്നും ഉത്തരവിൽ പറയുന്നു.
ചേലക്കരയിൽ നിന്നും 1996 ൽ നിയമസഭയിലേക്ക് ആദ്യമായി എത്തിയ കെ രാധാകൃഷ്ണൻ കന്നി അവസരത്തിൽ തന്നെ മന്ത്രി പദവിയും കരസ്ഥമാക്കി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം ഇ കെ നായനാർ മന്ത്രിസഭയിൽ പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. 2006 ലും ചേലക്കരയിൽ നിന്നും വിജയിച്ചു.
2001 ൽ പ്രതിപക്ഷ വിപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം 2006 ൽ സ്പീക്കറായും സേവനമനുഷ്ഠിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പട്ടികജാതി ക്ഷേമ സമിതി പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക