നവി മുംബൈ: നഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ ‘മഴയെത്തും മുമ്പെ’ എന്ന സംഘടിതശ്രമം രക്ഷിച്ച ആളുകളുടെ എണ്ണം നൂറ് കടന്നു.
രക്ഷാദൗത്യങ്ങളുടെ ഇരുപത്തിയഞ്ചാം ദിനമായ ജൂൺ 15-നാണ് നൂറ് അശരണരെ രക്ഷിച്ച് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ- ചികിത്സാ – പുനരധിവാസ ദൗത്യങ്ങളിലൊന്നായി മാറിയത്. നൂറ്റിമൂന്ന് പേരെയാണ് ജൂൺ 16 വരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തെരുവിൽ നിന്ന് മാറ്റിയത്.
നവി മുംബൈയിൽ തുടങ്ങിയ മഴയെത്തും മുമ്പെ വമ്പിച്ച പ്രതികരണങ്ങളെ തുടർന്ന് താനെ മുതൽ കല്യാൺ വരെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. നവി മുംബൈ പ്രദേശത്തിലെ പോലെ തന്നെ താനെ പോലീസ് കമ്മിഷണറുടെ മാർഗ്ഗനിർദ്ദേശ ത്തോടെയാടെയായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.
കഴിഞ്ഞ ഒരു മാസമായി നവി മുംബൈ കേന്ദ്രീകരിച്ചാണ് സമാജങ്ങളും സാംസ്കാരിക സംഘടനകളും സീൽ ആശ്രമവും കൈകോർത്ത് റെസ്ക്യുനെറ്റ് 2024 എന്ന പേരിൽ രക്ഷാദൗത്യങ്ങളൊരുക്കിയിരുന്നത്. നഗരത്തിന്റെ അങ്ങോളമിങ്ങോളമുള്ള സാംസ്കാരിക പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായിരുന്നു. നവി മുംബൈ പോലീസധികാരികളുടെ സജീവ സഹകരണത്തോടെയായിരുന്നു റെസ്ക്യുനെറ്റ് 2024 -ന് തുടക്കമിട്ടത്.
മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതും പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് നവി മുംബൈ ഒരുങ്ങിയത്.
‘മഴയെത്തും മുമ്പേ’ എന്ന പേരിൽ സീലിന്റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക – സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് റെസ്കുണെറ്റ് 2024 എന്ന രക്ഷാപ്രവർത്തനത്തിൽ എഴുപതിൽ പരം പേരെയാണ് നവി മുംബൈ തെരുവുകളിൽ നിന്ന് രക്ഷിച്ചത്.
നവി മുംബൈ മേഖലയിലെ മികച്ച വിജയവും പക്വമായ രക്ഷാപ്രവർത്തനവും കണ്ട് നിരവധി ആളുകൾ താനെ, മുംബൈ, കല്യാൺ, ഡോംബിവ്ലി, മീരാ റോഡ്, ഭയാന്തർ എന്നിവടങ്ങളിൽ നിന്ന് വന്ന തുടരെത്തുടരെയുള്ള അപേക്ഷകളാണ് മഴയെത്തും മുമ്പെ എന്ന രക്ഷാദൗത്യത്തെ ഹ്രസ്വമായ കാലയളവിൽ താനെ – കല്യാൺ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
“നൂറ് കടക്കുക എന്നത് ഒരു നാഴിക കല്ല് തന്നെയാണ്, സംശയമില്ല. പക്ഷെ അത്തരമൊരു സംഖ്യ ലക്ഷ്യമാക്കിയല്ല ഞങ്ങൾ പ്രവർത്തനങ്ങൾ ഏകോപിച്ചത്, ” മഴയെത്തും മുമ്പെ യുടെ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച ലൈജി വർഗ്ഗീസ് പറഞ്ഞു.
“കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്, ” ലൈജി പറഞ്ഞു.
ഭിക്ഷാടനക്കാരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ ഈ ഉദ്യമം പുനരധിവാസ ശ്രമങ്ങളിൽ ഉൾച്ചേർക്കുന്നില്ല എന്ന് രക്ഷാപ്രവർത്തകർ ആദ്യമേ വ്യക്തമാക്കിയിരുന്നു.
മറിച്ച് അവശരായ നിരാലംബരായ തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരെയാണ് മഴയെത്തുംമുമ്പെ പുനരധിവാസങ്ങൾക്ക് ശ്രമിക്കുന്നത്.
“നൂറ് എന്ന നാഴികകല്ല് കടന്നു എന്നതിലുപരി നൂറ് പേർ തെരുവിൽ അലയുന്നതിന് പകരം ഒരു സുരക്ഷിതമായ മേൽക്കൂരയ്ക്ക് കീഴെ സ്വസ്ഥമായി ഉറങ്ങുന്നു എന്നതാണ് ഞങ്ങളുടെ സന്തോഷം,” ലൈജി കൂട്ടി ചേർത്തു.
മഴയെത്തും മുമ്പെ എന്ന ഊർജ്ജിത രക്ഷാ- പുനരധിവാസ ശ്രമങ്ങൾ മേയ് 22 നാണ് ഔപചാരികമായി തുടങ്ങിയത്.
സീലിന്റെ രക്ഷാധികാരി കെ എം ഫിലിപ്പ് തന്റെ ആശ്രമത്തിൽ ഏതാണ്ട് നൂറ്റിയിരുപത് രോഗികളെ ഉൾച്ചേർക്കാൻ കഴിയുമെങ്കിലും, ഒരു എണ്ണം തികയ്ക്കൽ മഹാമഹം ഈ ദൗത്യത്തിന്റെ ലക്ഷ്യമായിരുന്നില്ല എന്ന് പ്രസ്താവിച്ചു.
പക്വവു മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് താനെ, മുംബൈ പ്രദേശങ്ങളിൽ നിന്ന് പെരുമഴ പോലെ വിളികൾ വരാൻ ഇടയാക്കിയതെന്ന് പാസ്റ്റർ ഫിലിപ്പ് പറഞ്ഞു.
മഹാനഗരത്തിലേക്ക് ചിറകുകൾ വിരിക്കുമ്പോഴും നവി മുംബൈയിലെ രക്ഷാപ്രവർത്തനങ്ങൾ സമാന്തരമായി നടക്കുമെന്ന് ലൈജി കൂട്ടിച്ചേർത്തു.
“മൂന്ന് പേരെ ഇതിനോടകം നാം തിരികെ വീടുകളിലെത്തിച്ച് കഴിഞ്ഞു. കൂടുതൽ ആളുകളെ തിരികെ കുടുംബങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ നടുവിലാണ്. ഇവർ തിരികെ വീടുകളിലെത്തുമ്പോഴാണ് ദൗത്യം പൂർത്തിയാവുക, ” ലൈജി പറഞ്ഞു.
“അശരണരരെ സീൽ ആശ്രമത്തില് എത്തിച്ച്, ചികിത്സ നല്കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്. താനെ – കല്യാൺ പ്രദേശങ്ങളിൽ നിന്നും രക്ഷിക്കുന്ന നൂറ്റിയിരുപതോളം രോഗികൾക്ക് സീലാശ്രമത്തിൽ അഭയം കൊടുക്കാവുന്നതാണ്, ” പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.
നവി മുംബൈ പോലീസിന്റെ മാർഗ്ഗനിർദ്ദേശത്തിന്റെ അകമ്പടിയിൽ സമാജങ്ങളും സാംസ്കാരിക കൂട്ടായ്മകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ – രക്ഷാ – പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയായത് മഴയെത്തും മുമ്പെ – യുടെ ചാരുത കൂട്ടിയെന്നും മുംബൈ താനെയിലേക്ക് ഈ രക്ഷാദൗത്യം വ്യാപിപ്പിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്നെ ഒരു നാഴിക കല്ലാണെന്നും
സന്നദ്ധ പ്രവർത്തക ലൈജി വർഗ്ഗീസ് അറിയിച്ചു.
ഇതു വരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അഞ്ഞൂറ്റിയിരുപത്തിരണ്ട് പേരെയാണെന്ന് മഴയത്തുള്ള രക്ഷാപ്രവർത്തനങ്ങളിൽ പലപ്പോഴും രോഗികൾ മരണത്തിലേക്ക് നടന്ന് നീങ്ങുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നത് കൊണ്ടാണ് മഴയെത്തുംമുമ്പെ എന്ന ആശയമുദിച്ചത് എന്നും ലൈജി പറഞ്ഞു.
ജൂൺ 20 വരെയാവും താനെ – കല്യാൺ പ്രദേശത്തെ രക്ഷാദൗത്യങ്ങൾ.
മഴയെത്തുംമുമ്പെ യുടെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ച രോഗികളിൽ രണ്ടു പേർ മരണമടയുകയും ചെയ്തിരുന്നു. രക്ഷിക്കുന്ന അവസ്ഥയിൽ തന്നെ തീരെ അവശരും രോഗം മൂർച്ഛിച്ച രണ്ടു രോഗികളുടെ ഭൗതിക ശരീരം പോലീസിന്റെ മാർഗ്ഗനിർദേശങ്ങളോടെ മാന്യമായ അന്തിമോപചാരങ്ങൾ നൽകി സംസ്കരിച്ചു.
മഴയെത്തുംമുമ്പെ യുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ:
ലൈജി വർഗ്ഗീസ് 9820075404, പാസ്റ്റർ ബിജു 9321253899, ജയ്നമ്മ 810868802
പ്രതികരിക്കാൻ ഇവിടെ എഴുതുക