രാസവസ്തുക്കളുടെ അമിത സാന്നിധ്യമാണ് പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമെന്ന് റിപ്പോർട്ട്. പെട്ടെന്ന് വെള്ളത്തിലെ അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ വർദ്ധിച്ചതാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാസമാലിന്യങ്ങൾ പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ഒഴുകിയതാവാം പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് സൂചനകൾ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് പാതാളം ബണ്ട് തുറന്നതിനു പിന്നാലെ വെള്ളത്തിൽ അടിഞ്ഞ മാലിന്യങ്ങൾ താഴേക്ക് ഒഴുകുകയും വെള്ളത്തിലെ ഓക്സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്നുമാണ് പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് നിയമസഭയിൽ നടത്തിയ പ്രസ്താവന വിമർശനം ഏറ്റുവാങ്ങുന്നതിനും ഇടയാക്കിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും കുഫോസ് റിപ്പോർട്ടും മത്സ്യങ്ങൾ ചത്തുപൊങ്ങിയത് ഓക്സിജന്റെ അളവ് കുറഞ്ഞതാണ് എന്നാണ് പറയുന്നത്. ഓക്സിജൻ അളവ് കുറയുന്നതിന് എന്താണ് കാരണമായത് എന്ന കാര്യത്തിലാണ് രണ്ട് റിപ്പോർട്ടുകളും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്നത്.
വെള്ളത്തിന്റെ സാമ്പിളിൽ നിന്നും കുഫോസ് കണ്ടെത്തിയിരുന്നത് രാസമാലിന്യങ്ങൾ കലർന്നിട്ടാണ് മീനുകൾ ചത്തുപൊങ്ങിയത് എന്നാണ്. മീനുകളിൽ നടത്തിയ പരിശോധനയിലും ഇതുതന്നെയാണ് വ്യക്തമായിട്ടുള്ളത്. മീനുകളിൽ നടത്തിയ പരിശോധനയിൽ ഹെവി മെറ്റലുകളുടെ അംശം കണ്ടെത്തിയിരുന്നുവെങ്കിലും മരണത്തിന് കാരണമാകുന്ന അളവിൽ ഇവ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് വിവരം. മലിനീകരണ നിയന്ത്രണ ബോർഡ് മീനുകൾ ചത്തുപൊങ്ങിയതിനെത്തുടർന്ന് വ്യവസായശാലകളിൽ പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക