ഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ സുരക്ഷാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനേത്തുടര്ന്നാണ് നടപടി. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
“പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും പവിത്രതയും ഉറപ്പാക്കുന്നതിന്, UGC-NET ജൂൺ 2024 പരീക്ഷ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെൻ്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഒരു പുതിയ പരീക്ഷ നടത്തും, അതിനായി വിവരങ്ങൾ പ്രത്യേകം പങ്കിടും. അതേ സമയം, വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിനായി വിഷയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ.) കൈമാറുന്നു” വിദ്യാഭ്യാസ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.
“NEET (UG) പരീക്ഷ-2024 മായി ബന്ധപ്പെട്ട വിഷയത്തിൽ, ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട പ്രശ്നം ഇതിനകം പൂർണ്ണമായി അഭിസംബോധന ചെയ്തിട്ടുണ്ട്. പട്നയിലെ പരീക്ഷാ നടത്തിപ്പിൽ ചില ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച്, ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ തുടർനടപടി സ്വീകരിക്കും.” മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക