അബുദബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകൾ. യുഎഇയിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ സന്ദർശക വിസക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജന്റുമാർക്ക് എയർലൈനുകൾ ഉപദേശങ്ങൾ നൽകി.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് എയർലൈനുകൾ ട്രാവൽ ഏജൻസികളെ അറിയിച്ചു. സാധുവായ പാസ്പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു.
ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ അവരുടെ വിമാനത്തിൽ ബോർഡിങ് പാസ് നിഷേധിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിങ് ഏജൻസിയിൽ നിന്ന് ഈടാക്കുമെന്നും പറയുന്നു.
വിസിറ്റിങ് വിസയിൽ പോകുന്ന യാത്രക്കാർ മടക്ക യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ തെളിവ്, ഒരു മാസത്തെ വിസയ്ക്കായി 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതൽ കാലം താമസിക്കാൻ 5,000 ദിർഹം എന്നിവ കൊണ്ടുപോകണം അല്ലെങ്കിൽ അവരുടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. യുഎഇയിൽ താമസിക്കുന്ന ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ രേഖകൾ കൈവശം സൂക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പറക്കുന്ന വിവിധ വിമാനകമ്പനികളിൽ നിന്ന് അറിയിപ്പ് വന്നിരിക്കുന്നതായി റിപ്പോർട്ടുണ്ട്. സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, മറ്റു വിമാന കമ്പനികളിൽ നിന്നും സർക്കുലർ ലഭിച്ചിട്ടുണ്ടെന്ന് സിദ്ധിഖ് ട്രാവൽ ഏജൻസിയുടെ ഉടമയായ താഹ സിദ്ധിക്ക് പറഞ്ഞു. ഇത്തരം നിർദേശങ്ങളിലൂടെ യാത്രക്കാർക്ക് എല്ലാ രേഖകളും പണം ശേഖരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പൈസ്ജെറ്റ് ഏജൻ്റുമാരുമായുള്ള സർക്കുലർ അനുസരിച്ച് എല്ലാ രേഖകളും കൈവശം വയ്ക്കാൻ എയർലൈൻ യാത്രക്കാരോട് മുന്നറിയിപ്പ് നൽകുന്നു. മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവരെ നാടുകടത്തലിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാന കമ്പനി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ വിമാനത്താവളത്തിലെത്തി യാത്ര നിഷേധിക്കപ്പെട്ടാൽ മടക്കയാത്രയുടെ ചെലവ് ട്രാവൽ ഏജൻസി വഹിക്കേണ്ടിവരും. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും അവരുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുന്നതായി ട്രാവൽസ് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക