ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വർധിക്കുന്ന ചൂട് വില്ലനാകുന്നു. ഡല്‍ഹിയുടെ പലഭാഗങ്ങളില്‍ നിന്നായി 48 മണിക്കൂറിനിടെ 50 പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരിൽ ഏറെപ്പേരും സാധാരണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും പേരുടെ ജീവൻ പൊലിഞ്ഞതെന്ന് പൊലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യാഗേറ്റ് സമീപത്തെ കുട്ടികളുടെ പാര്‍ക്കിലാണ് ബുധനാഴ്ച്ച 55 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോര്‍ട്ടം നടത്തും. ജൂണ്‍ 11 മുതല്‍ 19 വരെ പാര്‍പ്പിടമില്ലാത്ത 192 വയോധികര്‍ ഉഷ്ണ തരംഗം കാരണം മരണപ്പെട്ടെന്ന് എന്‍ജിഒ സംഘടനയായ സെന്റര്‍ ഓഫ് ഹോളിസ്റ്റിക് ഡെവലപ്മെന്റ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് മരിച്ചവരിൽ നിരവധി ആളുകൾക്ക് ഉഷ്ണതരംഗം ഏറ്റതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രസര്‍ക്കാരിന്റെ ആര്‍എംഎല്‍ ആശുപത്രിയില്‍ 22 പേരാണ് സൂര്യാഘാതമേറ്റ് ചികിത്സ തേടിയത്. ഇതില്‍ അഞ്ച് പേര് മരിക്കുകയും 13 പേര് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയുമാണ്.
മേയ് 12 മുതൽ ഡൽഹിയിലെ താപനില 40 ഡിഗ്രിക്ക് മുകളിൽ സ്ഥിതി ചെയ്യുകയാണ്. ഡൽഹി കൂടാതെ പുറമേ ഒഡീഷ ബിഹാർ രാജസ്ഥാൻ, പഞ്ചാബ്, യുപി, സംസ്ഥാനങ്ങളിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും താപനില 46 ഡിഗ്രിക്ക് മുകളിൽ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക