ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് ജയില്‍ മോചിതനാകും. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചു. ഡൽഹി റോസ് അവന്യു കോടതി ജഡ്ജ് ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂന്നാം മാസമാകുന്ന ദിവസമാണ് ജയില്‍ മോചനം. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാള് ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങുക.
കെജ്രിവാളിന് ജയില്‍ മുതല്‍ വന്‍ സ്വീകരണമൊരുക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, ഡല്‍ഹിയിലെ മന്ത്രിമാര്‍ അടക്കം കെജ്രിവാളിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തും.
മദ്യനയ കേസ് കെട്ടിച്ചമച്ചതാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു എന്നാണ് എഎപി നേതാക്കളുടെ പ്രതികരണം. അതേസമയം ജാമ്യം ലഭിച്ചതുകൊണ്ടുമാത്രം കെജ്രിവാള് നിരപരാധിയാകുന്നില്ല എന്നാണ് ബിജെപി നിലപാട്. കെജ്രിവാളിന് ജാമ്യം നല്കിയ വിചാരണക്കോടതി വിധിക്കെതിരെ രാവിലെ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കും. ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കോഴപ്പണത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കെജ്രിവാളിന് തന്നെയാണെന്ന് ഇഡി കോടതിയെ അറിയിക്കും.
മാർച്ച് 21-നാണ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ജൂൺ ഒന്നിന് അവസാനിച്ചതിനെത്തുടർന്ന് ജൂൺ രണ്ടിന് അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് സ്ഥിര ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക