വയനാട്: കേണിച്ചിറയിൽ കെണി വെച്ച് പിയടച്ച കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ പോയിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ ഇപ്പോൾ ഇപ്പോൾ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണ് ഉള്ളത്. കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ട്. ഇന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തും.
പശുക്കളെ കൊന്ന അതേ തൊഴുത്തിൽ വീണ്ടും വന്നപ്പോഴാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം രാത്രി കടുവയുടെ ആക്രമണത്തില് മൂന്ന് പശുക്കളാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തിനിടെ കടുവ നാല് പശുക്കളെ കൊന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സാബുവിന്റെ പശുത്തൊഴുത്തിനു സമീപം വച്ച കെണിയിൽ കടുവ പെട്ടത്.
അതേസമയം, പാലക്കാട് നെല്ലിയാമ്പതിയിൽ വീണ്ടും പുലിയിറങ്ങി. ചന്ദ്രാമല മട്ടത്തുപാടി ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം ദൃശ്യമായത്. കൂട് വെച്ച് പുലിയെ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഒരാഴ്ചയായി നെല്ലിയാമ്പതിയിൽ ചന്ദ്രാമലയിലെ സ്ത്രീകളും കുട്ടികളുമുള്ള ലയത്തിനരികെയാണ് പുലി വരുന്നത്. വൈകീട്ട് മൂന്നു മണിയോടെയാണ് പുലിയെ പ്രദേശവാസികൾ കണ്ടത്.
പുലിയെ കാണുമ്പോഴെല്ലാം പേടിച്ച് വനം വകുപ്പിനെ വിളിച്ച് അറിയിക്കും. പക്ഷെ നടപടിയൊന്നും സ്വീകരിക്കാറില്ല. ഇതോടെയാണ് തെളിവിനായി പ്രദേശവാസികൾ തന്നെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ വര്ഷം ഏപ്രിലിൽ നെല്ലിയാമ്പതി കൂനംപാലത്തിടുത്ത് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക