നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം. ജൂലൈ 25 വരെ സമ്മേളിക്കാൻ തീരുമാനിച്ചിരുന്ന നിയമസഭ ജൂലൈ 11ന് അവസാനിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് നിയമസഭാ സമ്മേളനം വെട്ടിച്ചൊരുക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജൂലൈ 25 വരെ നിയമസഭ സമ്മേളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
അതേസമയം ജൂലൈ 11 നുള്ളിൽ തന്നെ നടപടിക്രമങ്ങൾ അവസാനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. അതേ സമയം ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ ഇളവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ നിയമസഭ ഇന്ന് പ്രതിപക്ഷ ബഹളത്തിന് സാക്ഷ്യം വഹിച്ചു.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് സർക്കാർ ശിക്ഷയിളവ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. സർക്കാർ അങ്ങനെയൊരു നീക്കമേ നടത്തുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സ്പീക്കർ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നീക്കം നടത്തുന്നതു ഭയം കൊണ്ടാണ് എന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജയിലിൽ പ്രതികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകുന്നതായും പ്രതികൾ അഴിഞ്ഞാടുകയാണെന്നും പറഞ്ഞു. ടിപി വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച രഹസ്യം വെളിപ്പെടുത്തുമെന്നാണ് പ്രതികളുടെ ബ്ലാക്ക്മെയിൽ എന്ന് പറഞ്ഞ വി ഡി സതീശൻ സിപിഐഎമ്മിനെ പ്രതികൾ ബ്ലാക്ക്മെയിൽ ചെയ്യുന്നതായും ആരോപണം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക