ഡൽഹിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത ജലക്ഷാമം പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ജലവിഭവ മന്ത്രിയായ അതിഷി മെർലേന നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന് ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ നാലുദിവസമായി രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യവുമായി അതിഷി നിരാഹാരത്തിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അതിഷിയുടെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എൽ എൻ ജെ പി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അതിഷി.
ഹരിയാന സർക്കാർ കൂടുതൽ ജലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ദിനംപ്രതി ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ ചൂട് വർദ്ധിക്കുന്നതോടൊപ്പം ജലക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഡൽഹി മന്ത്രിയായ അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
രണ്ടാഴ്ചയായി 100 ദശലക്ഷം ഗ്യാലന്റെ കുറവ് ഹരിയാന നൽകുന്ന ജലത്തിന്റെ അളവിൽ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ അതിഷി 28 ലക്ഷത്തിൽ പരംപേരെ ഇത് ബുദ്ധിമുട്ടിലാക്കി എന്നും രണ്ടുദിവസമായി 120 ദശലക്ഷം ഗ്യാലൻ വെള്ളം ഹരിയാന വെട്ടി കുറച്ചെന്നും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക