ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രം ഏർപ്പെടുത്തി. പ്രഭവകേന്ദ്രത്തിൽനിന്നു 10 കിലോമീറ്റർ ചുറ്റളവിൽവരുന്ന പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, വിസർജ്യം (വളം), ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും കൊണ്ടുപോകലും ജൂലായ് മൂന്നുവരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കള്ളിങ് നടപടി പൂർത്തിയായി. മൂന്നുമാസത്തേക്കു പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്.
അതേസമയം, ജില്ലയിൽ എച്ച്1എൻ 1 (പന്നിപ്പനി ) രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. പതിനൊന്ന് പേർക്കാണ് നാലു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഈ മാസം 21-ന് മാത്രം അഞ്ചു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ എച്ച്1എൻ 1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി വർധിച്ചു.
ആലപ്പുഴ ജില്ലയിൽ ഡെങ്കിപ്പനിയും പടർന്ന് പിടിക്കുന്നതായി അധികൃതർ അറിയിച്ചു. അഞ്ചു ദിവസത്തിനിടെ 35 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.പനി ബാധിച്ച് 5,124 പേരാണു സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദ ആശുപത്രികൾ എന്നിവയിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി നോക്കിയാൽ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വർധിച്ചിട്ടുണ്ട്.
ഓരോ ദിവസവും നൂറോളം ആളുകളാണ് വയറിളക്കത്തിനു ചികിത്സ തേടിയത്. ഏതെങ്കിലും ഒരു പ്രദേശം കേന്ദ്രീകരിച്ചല്ല എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും നിലവിൽ ഹോട്സ്പോട്ട് ഇല്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയും വെയിലും ആരോഗ്യത്തെ ബാധിക്കുന്നതായാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക