ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെയാണ് സിബിഐ സംഘവും ഇപ്പോൾ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ജാമ്യ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സിബിഐ സംഘം കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കുകയും ഹൈക്കോടതി വിചാരണ കോടതിയുടെ ജാമ്യം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ കെജ്രിവാൾ സമർപ്പിച്ച ജാമ്യ ഹർജി പരിഗണിക്കാനിരിക്കുന്നതിനിടെയാണ് സിബിഐയുടെ നീക്കം. സിബിഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സുപ്രീംകോടതിയിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി കെജ്രിവാൾ പിൻവലിച്ചു.
സിബിഐ കേസ് കൂടി ഉൾപ്പെടുത്തിയ ശേഷം വീണ്ടും പുതിയ ഹർജി സമർപ്പിക്കാനാണ് തീരുമാനം. ആം ആദ്മി പാർട്ടി സർക്കാർ പുതിയ മദ്യനയം രൂപീകരിക്കുന്നതിനു മുൻപ് സ്വകാര്യ മദ്യ കമ്പനികളിൽ പലരും മദ്യനയത്തിലെ വിവരങ്ങൾ അറിഞ്ഞു എന്നത് വലിയ തൊഴിലുള്ള കോഴ ഇടപാടിന്റെ ഭാഗമാണെന്നാണ് സിബിഐ പറയുന്നത്. സ്വകാര്യ കമ്പനി ഗ്രൂപ്പിലെ പ്രതിനിധികൾ പുതിയ മധ്യനയം എന്തായിരിക്കും എന്ന് നേരത്തെ അറിയുകയും നൂറുകോടി രൂപ കോഴ നൽകുകയും ചെയ്തു എന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മുൻ എംപിയും കേസിലെ മാപ്പുസാക്ഷിയുമായ മുകുന്ദ റെഡ്ഡിയും കെജ്രിവാളിനെതിരെ മൊഴി നൽകിയിട്ടുണ്ട്. അതായത് സിബിഐ സമർപ്പിച്ച പുതിയ കേസിൽ കൂടി ജാമ്യം അനുവദിച്ചെങ്കിൽ മാത്രമേ കെജ്രിവാളിന്റെ ജാമ്യം സാധ്യമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക