പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി ജാമ്യം അനുവദിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണം ഒരുക്കി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. കേസിൽ കോടതി ജാമ്യം അനുവദിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കുന്നതിന് സർവ്വകലാശാല ഉൾപ്പെടെയുള്ളവർക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതികളായ കാശിനാഥൻ, അമീൻ അക്ബർ അലി തുടങ്ങി നാല് പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. ജാമ്യ വ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാവില്ല എന്നതിനാലാണ് മണ്ണുത്തിയിൽ പരീക്ഷ കേന്ദ്രം ഒരുക്കി നൽകാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
എസ്എഫ്ഐ ആണ് പൂക്കോട് വെറ്റിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തിരഞ്ഞെടുപ്പിൽ മിന്നും വിജയം കരസ്ഥമാക്കിയത്. 427 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എസ്എഫ്ഐ സ്ഥാനാർത്ഥിയായ പി അഭിറാം വിജയിച്ചത്. ചൊവ്വാഴ്ച രാവിലെ പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്ത് ആണ് വോട്ടെണ്ണൽ നടന്നത്. മണ്ണുത്തി വെറ്റിനറി കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ് പി അഭിറാം. എസ്എഫ്ഐയും സ്വതന്ത്ര മുന്നണിയും മത്സരിച്ച വിദ്യാർത്ഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ 22 നായിരുന്നു നടന്നത്.
നേരത്തെ നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 228 വോട്ടുകൾ മാത്രമാണ് സ്വതന്ത്ര മുന്നണിക്ക് നേടാൻ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക