തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്തമഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഇടുക്കിയിലും തൃശൂരും തിരുവനന്തപുരത്തും വീടുകൾ തകർന്നു.ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വിദ്യാർഥി മരിച്ചു. മധ്യ കേരളത്തിലെ തീരപ്രദേശങ്ങളിൽ വ്യാപക കടലാക്രമണമാണ് ഉണ്ടായത്.
നാളെ വരെ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അളവിൽ കൂടുതൽ മഴയാണ് പെയ്തത്. 69.6 മില്ലീലിറ്റർ മഴ ഒരു ദിവസം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക